Sunday, March 1, 2009

നഗരം

ഒറ്റയായി നടക്കുന്നവര്‍ പോലും 
യന്ത്രത്തിന്‍റെ ചലനത്തിലാണ്.
കരിമരുന്നിന്‍റെ മണമുള്ള തെരുവുകളില്‍ പോലും
മുല്ലപ്പൂ തേടുന്നവരുടെ നഗരം.

രാത്രി സംഭോഗം.. പുലര്‍ച്ചെ ഉറക്കം
നട്ടുച്ചയ്ക്ക് വെയിലിന്‍റെ അളവറിഞ്ഞ്
ഒഴിവുദിവസം.
എട്ടു മണിക്കൂര്‍ തൊഴില്‍
എട്ടു മണിക്കൂര്‍ വിശ്രമം
എട്ടു മണിക്കൂര്‍ വിനോദം എന്ന്
ജീവിക്കാന്‍ നേരമില്ലാത്ത ദിവസങ്ങള്‍.

നടക്കുമ്പോള്‍ വഴിയരികില്‍ കുന്തിച്ചിരുന്ന്
കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നവരെ നോക്കിയാല്‍
അന്ന് ഉച്ചയൂണു കഴിക്കാന്‍ മനസടുക്കില്ല.
ഒരു കോണ്‍ക്രീറ്റില്‍ നിന്ന് മറ്റൊരു കോണ്‍ക്രീറ്റിലേക്ക്
ഒരു ദിവസത്തില്‍ നിന്ന് മറ്റൊരു ദിവസത്തിലേക്ക്.

ഇതിനിടയില്‍ എപ്പോഴോ കണ്ട 
മഴവില്ലോ ചാരക്കാക്കയോ ഓര്‍മ്മയിലില്ല
പിന്നെയല്ലേ ആഴ്ച്ചയ്ക്കാഴ്ച്ച 
നിനക്കയക്കാമെന്ന് വാക്കുതന്ന കത്തുകള്‍.

1 comment:

റോഷ്|RosH said...

നഗരമല്ല.. നരകം...