Tuesday, August 29, 2017

കുളക്കരയിൽ



37 വർഷം പഴക്കമുള്ള
കുളക്കരയിലൂടെയാണ്
ഞാൻ നടക്കുന്നത്

ഇന്നാണ് ഇതിലെ
വീണ്ടും നടക്കുന്നത്

കാലിൽ ഒരു പരവേശം
നെഞ്ചിൽ ഒരു വിങ്ങൽ

അന്ന് ചിലച്ച കിളികളെയൊന്നും
ഇന്ന് കാണുന്നില്ല

ഏത് മഴയിൽ
ഏത് കോടമഞ്ഞിൽ
പോയി ഒളിച്ചിട്ടുണ്ടാകും

അന്ന് കുട പിടിച്ച മരങ്ങളിൽ
ഒന്നുപോലുമില്ല ഇപ്പോൾ.
കതകായോ ചാരമായോ
മാറിയിട്ടുണ്ടാകുമോ?

കുളത്തിലെ ആമ്പലുകൾ
വേരറ്റ് ജീർണിച്ചുപോയി.
ലങ്കയിലെ തമിഴരെ പോലെ
പലായനം ചെയ്തതാകുമോ?

അന്ന്
കല്ലിലടിച്ച് തുണിയും
മാറിടം കൊണ്ട് മനസെയും
അലക്കിയെടുത്ത പെണ്ണുങ്ങൾ
വയസ്സുചെന്ന് നരച്ചുപോയോ?
അതോ ചത്തടിഞ്ഞോ?

അന്ന്
ജലപ്പരപ്പില്ൽ
ചാടിനടന്ന തവളകൾ
കുളത്തിന്റെ അടിത്തട്ടിൽ
കിടക്കുന്നുണ്ടാകുമോ? ഇല്ലയോ?

ഇപ്പോഴെന്റെ തലച്ചോറിൽ നിറയുന്നത്
ചേറുമണം പുരണ്ട പഴയ കാറ്റോ?
പുഴുപ്പ് മണക്കുന്ന പുതിയ കാറ്റോ?

അതാ
ഹെയർപിൻ വളവുപോലെ
കുനിഞ്ഞുനിന്ന് ഞാറ് നടുന്ന പെണ്ണുങ്ങളിൽ
ഞാൻ അന്നു കണ്ട മുതുക്കിയോ
അതോ മുപ്പതാം വയസിൽ
തല നരച്ചുപോയ പെണ്ണോ?

അന്ന്
കുളത്തിൽ കളഞ്ഞുപോയ
നാലണത്തുട്ട്
ഇന്ന് മുങ്ങിത്തപ്പിയാൽ കിട്ടുമോ? കിട്ടില്ലേ?

മണ്ണിൽ കാലം കോരിയിട്ട
കീറലുകൾ
എല്ലാം... എല്ലാം മാറിപ്പോയി

അതെന്തുമാകട്ടെ.
മനസ്സുവെച്ച് ഒന്ന്
മുങ്ങിത്തപ്പി നോക്കൂ.
വെള്ളത്തിനടിയിൽ
എന്റെ കുട്ടിക്കാലം കാണാം.
.................................
-വൈരമുത്തു-

No comments: